ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം

September-2025

ദൈവം എന്നെ തള്ളിക്കളഞ്ഞോ? എൻ്റെ ജീവിതത്തിൽ ഇതുപോലെ വലിയ ഒരു അനർത്ഥം വരുത്തുവാൻ മാത്രം ദൈവം ക്രൂരനാണോ? എനിക്ക് ഇതുപോലെ ഒരു അന്യായം ഉണ്ടാകാൻ ദൈവം അനുവദിച്ചോ? ജീവിതത്തിൽ ചില പ്രയാസങ്ങൾ വരുമ്പോൾ, ഹൃദയം വല്ലാതെ വേദനിക്കുമ്പോൾ ഏതു മനുഷ്യനും അറിയാതെ ചോദിച്ചുപോകുന്ന ചില ചോദ്യങ്ങളാണ് ഇവ. സത്യത്തിൽ ഈ ചോദ്യങ്ങളെല്ലാം ദൈവത്തോട് ചോദിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി ഇയ്യോബാണ്. പക്ഷേ അദ്ദേഹം അതല്ല ചെയ്തത് മറിച്ച് തൻ്റെ ദൈവത്തിലുള്ള വിശ്വാസവും ഭക്തിയും കൂടുതൽ ഉറപ്പിക്കുകയാണ് താൻ ചെയ്തത്.


      ഇയ്യോ. 34:12 “ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല *നിശ്ചയം* ; സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല”
       വിശുദ്ധ വേദപുസ്തകത്തിൽ *നിശ്ചയം* എന്ന് അടിവരയിട്ട് രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്ത വചനങ്ങളെക്കുറിച്ചാണല്ലോ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് ശരീരം മുഴുവൻ പരുക്കൾ ബാധിച്ച്, ശാരീരിക മാനസിക പീഡകളാൽ വല്ലാതെ കഷ്ടപ്പെട്ടിരുന്ന നാളുകളിലും ഭക്തനായ ഇയ്യോബ് തൻ്റെ ദൈവത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് മുകളിൽ കുറിച്ചിരിക്കുന്നത്. ഇത്രമാത്രം വേദനകളിൽക്കൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് എങ്ങനെയാണ് ഇതുപോലെ പറയുവാൻ കഴിയുക ?
തൻ്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ടു
മക്കളെല്ലാം കൊല്ലപ്പെട്ടു
തൻ്റെ ശരീരം മുഴുവനും പരുക്കൾവന്ന് വേദന സഹിക്കവയ്യാതെ ഓട്ടിൻ കഷണമെടുത്ത് ശരീരം ചുരണ്ടിക്കൊണ്ടിരുന്നു.
തൻ്റെ ഭാര്യപോലും തന്നെ വെറുത്തു, നിൻ്റെ ദൈവത്തെ തള്ളിപ്പറഞ്ഞ് മരിച്ചുകളക എന്ന് പറഞ്ഞു.
തൻ്റെ സുഹൃത്തുകൾ കൈവിട്ടു
സമൂഹത്തിലെ മാന്യതയും ബഹുമാനവും എല്ലാം നഷ്ടപ്പെട്ടു / ഒറ്റപ്പെട്ടു .........
      ഇതുപോലെ നഷ്ടങ്ങളുടെ ഒരു നീണ്ട പട്ടിക മുമ്പിലുണ്ടായിട്ടും ഇയ്യോബ് പറയുന്നത്, ‘എൻ്റെ ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല’ എന്നാണ്.
       ദൈവം എന്നെ തള്ളിക്കളഞ്ഞോ? എൻ്റെ ജീവിതത്തിൽ ഇതുപോലെ വലിയ ഒരു അനർത്ഥം വരുത്തുവാൻ മാത്രം ദൈവം ക്രൂരനാണോ? എനിക്ക് ഇതുപോലെ ഒരു അന്യായം ഉണ്ടാകാൻ ദൈവം അനുവദിച്ചോ? ജീവിതത്തിൽ ചില പ്രയാസങ്ങൾ വരുമ്പോൾ, ഹൃദയം വല്ലാതെ വേദനിക്കുമ്പോൾ ഏതു മനുഷ്യനും അറിയാതെ ചോദിച്ചുപോകുന്ന ചില ചോദ്യങ്ങളാണ് ഇവ. സത്യത്തിൽ ഈ ചോദ്യങ്ങളെല്ലാം ദൈവത്തോട് ചോദിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി ഇയ്യോബാണ്. പക്ഷേ അദ്ദേഹം അതല്ല ചെയ്തത് മറിച്ച് തൻ്റെ ദൈവത്തിലുള്ള വിശ്വാസവും ഭക്തിയും കൂടുതൽ ഉറപ്പിക്കുകയാണ് താൻ ചെയ്തത്.
പരീക്ഷകൾ ദൈവം അനുവദിച്ചാൽ പരീക്ഷയോടുകൂടെ പോക്കുവഴിയും അവൻ ഉണ്ടാക്കും (1 കൊരി. 10:13) എന്ന് ഉത്തമബോധ്യമുള്ളവർക്കുമാത്രമേ എൻ്റെ ദൈവം ദുഷ്ടത പ്രവർത്തിക്കില്ല എന്നും എനിക്കു ലഭിക്കേണ്ട നീതിയും ന്യായവും എന്നെ തേടി വരുമെന്നും ഉറക്കെപ്പറയുവാൻ കഴിയുകയുള്ളൂ. ഒരു ഭക്തൻ എഴുതിയ ഈ വരികൾ എത്ര അർത്ഥവത്താണ്;
…പരീക്ഷ എൻ്റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായ് കരുതീട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാൻ എൻ്റെ
നന്മയ്ക്കായെന്നറിയുന്നു ഞാൻ
എരിതീയിൽ വീണാലും
അവിടെ ഞാൻ ഏകനല്ല
വീഴുന്നതോ തീയിലല്ല എൻ
യേശുവിൻ കരങ്ങളിലാം
ഘോരമാം ശോധനയിൻ
ആഴങ്ങൾ കടന്നിടുമ്പോൾ
നടക്കുന്നതേശുവത്രെ
ഞാനവൻ കരങ്ങളിലാം…
       ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങൾ എന്തുമായിക്കൊള്ളട്ടെ, ഒരു കാര്യം ഉറപ്പാണ് / നിശ്ചയമാണ് നമ്മുടെ കർത്താവ് നമ്മോട് ദുഷ്ടത പ്രവർത്തിക്കില്ല, നമുക്കുവേണ്ടി ന്യായം നടത്തിത്തരാതിരിക്കയുമില്ല.
വിശ്വാസത്തോടെ *ആമേൻ* പറയാം
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)
ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”