എൻ്റെമേൽ വീണിരിക്കുന്നു

September-2023

അനേകരുടെ ജീവിതങ്ങളിൽ ചാടിവീണ്, അള്ളിപ്പിടിച്ചുകിടക്കുന്ന ഒരു ഒഴിയാബാധയാണ് ഈ സംഗതി. മുന്തിരിത്തോട്ടങ്ങളെ ശൂന്യമാക്കുക, കളപ്പുരകളെ ശൂന്യമാക്കുക, അതായത്; ജീവിതത്തെ ശൂന്യമാക്കുക, ബാങ്ക് ബാലൻസ് ശൂന്യമാക്കുക, ആരോഗ്യം ശൂന്യമാക്കുക, ബന്ധങ്ങളെ ശൂന്യമാക്കുക, പരസ്പരവിശ്വാസത്തെയും സ്നേഹത്തെയും ശൂന്യമാക്കുക, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണംവരെ ശൂന്യമാക്കുക (കുറയ്ക്കണമെന്ന) ലക്ഷ്യത്തോടെ ചിലരുടെമേൽ വീണിരിക്കുന്ന, ഈ ശൂന്യമാക്കുന്നവനെ ജീവിതത്തിൽ നിന്നും എന്നേക്കും പുറത്താക്കേണ്ടിയിരിക്കുന്നു.


      സങ്കീർ. 55:4 “എൻ്റെ ഹൃദയം എൻ്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണ ഭീതിയും *എൻ്റെമേൽ വീണിരിക്കുന്നു* .”
     2 ശമുവേൽ 15 അദ്ധ്യായത്തിൻ്റെ തുടക്കംമുതൽ നമ്മൾ വായിക്കുന്നതുപോലെ അബ്ശാലോം ദാവീദിന് വിരോധമായി പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ ജനത്തിൽ വലിയ ഒരു പങ്കിൻ്റെ ഹൃദയം അവനോട്പറ്റിച്ചേർന്നു. അങ്ങനെ കൈപ്പിടിയിൽ ഉണ്ടായിരുന്നവയെല്ലാം ഓരോന്നായി കൈവിട്ടുപോകയും, അവസാനം തൻ്റെ പ്രാണനുവരെ ഭീഷണിയാകുന്നെന്നു കണ്ടപ്പോൾ ദാവീദ് പുറപ്പെട്ടുപോയി. അപ്രകാരം കൊട്ടാരവും സൗകര്യങ്ങളും ഒക്കെ ഉപേക്ഷിച്ച് പാലായനം ചെയ്യുമ്പോൾ, ആ സങ്കടകയത്തിൽ നിന്നാണ് ദാവീദ് ഈ സങ്കീർത്തനങ്ങൾ പാടിയിരിക്കുന്നത്.
     രാജാവിൻ്റെ പട്ടുവസ്ത്രങ്ങളും വിലയേറിയ അടയാഭരണങ്ങളും ധരിച്ചിരുന്ന *ദാവീദിൻ്റെമേൽ ഇപ്പോൾ വീണിരിക്കുന്നത് മരണഭീതിയാണ്*. ഏതു മനുഷ്യൻ്റെയും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള ഒരു പൊള്ളുന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ വിഷയം വിരൽചൂണ്ടുന്നത്. മനുഷ്യർ പലപ്പോഴും അലങ്കാരത്തോടുകൂടെ ധരിച്ചുകൊണ്ടു നടക്കുന്ന പദവിയുടെയും പ്രശസ്തിയുടെയും പട്ടുവസ്ത്രങ്ങൾ മാറി, മരണഭീതി അവൻ്റെമേൽ വീഴാൻ അധികസമയമൊന്നും വേണ്ട.

*മനുഷ്യൻ്റെമേൽ വീഴാൻ സാധ്യതയുള്ള, തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങൾ ഈ വിഷയത്തോടുള്ള ബന്ധത്തിൽ ഞാൻ ഓർമ്മിപ്പിക്കാം;*

*1) സങ്കീർ. 69:9 “…*നിന്ദ എൻ്റെമേൽ വീണിരിക്കുന്നു”*
നമുക്കു ചുറ്റുമുള്ള ചിലരുടെ ജീവിതങ്ങളിൽ ഒരുപക്ഷേ, ഇന്നുനമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമായിരിക്കാം ഇത്. സമൂഹത്തിൽ വലിയ അന്തസ്സോടും അഭിമാനത്തോടുംകൂടെ ജീവിച്ചിരുന്നവരാണ്, കുറച്ചുനാൾ മുമ്പുവരെ മാന്യതയുടെ കൊടുമുടിയിൽ വിഹരിച്ചുകൊണ്ടിരുന്നവരായിരുന്നു. എന്നാൽ കാര്യങ്ങൾ കീഴ്മേൽമറിയാൻ അധികസമയമൊന്നും എടുത്തില്ല. ഇപ്പോൾ നിന്ദ അവരുടെമേൽ വീണിരിക്കുന്നു.

*2) സങ്കീർ. 140:10 *“തീക്കനൽ അവരുടെമേൽ വീഴട്ടെ…”*
    തലയിൽ തീകോരി ഇടുന്ന അനുഭവത്തെക്കുറിച്ച് ചിലർ പറയാറുണ്ട്. ഇരുപ്പുറക്കാതെ, ചിലർ വെരുകിനെപ്പോലെ തലങ്ങും വിലങ്ങും നടക്കുന്നത് എപ്പോഴാണ് എന്നറിയാമോ? മനസ്സമാധാനം നഷ്ടപ്പെടുമ്പോൾ, പ്രിയപ്പെട്ടത് കൈവിട്ടുപോകുമ്പോൾ, പ്രാണനെപ്പോലെ കരുതിയിരുന്നവ ഇല്ലാതാകുമ്പോൾ, തലയിൽ തീക്കനൽ വീഴുന്ന അവസ്ഥ പറയാനാകില്ല, അത് അനുഭവിക്കുന്നവർക്കേ മനസ്സിലാകുകയുള്ളൂ.

*3) ബാബേലിൻ്റെ വല അവരുടെമേൽ വീഴും* : യെഹെ. 17:20*
     ദൈവത്തോടു മത്സരിച്ച ജനത്തിൻ്റെമേൽ ബാബേലിൻ്റെ അടിമവല വീണു. അവർ അന്യദേശത്ത് അടിമകളായി പ്രവാസത്തിലേക്കുപോയി. അവർക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, ജാതികൾ അവരെ ഭരിച്ചു, അവർ കാരണമില്ലാതെ ഉപദ്രവിക്കപ്പെട്ടു, അവർ ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യാൻ നിർബ്ബന്ധിക്കപ്പെട്ടു, അവരെ പട്ടിണിക്കിട്ടു, അവർ വേട്ടയാടപ്പെട്ടു, ചെയ്യാത്ത തെറ്റിന് ശിക്ഷ ഏൽക്കേണ്ടിവന്നു,.. അടിമത്വം അവഹേളനയും അവഗണിക്കപ്പെടലുമാണ്, വ്യക്തിത്വവും ജീവിതവും വല്ലവൻ്റെയും മുമ്പിൽ അടിയറവ് വെക്കുന്നതാണ്, നട്ടെല്ലുവളഞ്ഞ് കൂനുപിടിക്കുന്നതാണ് അത്. ഇന്നും ചിലരുടെ ജീവിതങ്ങൾ സൂക്ഷിച്ചുനോക്കിയാൽ നമുക്കത് കാണാം

*4) യിരെ. 48:32 “..*ശൂന്യമാക്കുന്നവൻ നിൻ്റെ കനികളിന്മേലും മുന്തിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു*”
    ചിലരുടെ ജീവിതത്തിൽ വീണിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഈ വചനത്തിൽ നമ്മൾ വായിക്കുന്നത്. ശൂന്യമാക്കുന്നവൻ എന്നാണ് ബൈബിളിൽ ഇതിനു പേരുപറയുന്നത്. ഒരു വ്യക്തിയോട് താരതമ്യപ്പെടുത്തിയാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്. ശൂന്യമാക്കുന്നവൻ എന്ന പേരിൽനിന്നുതന്നെ ഇവൻ്റെ സ്വഭാവം വ്യക്തമാണ്. എല്ലാം ശൂന്യമാക്കുകയാണ് ഇവൻ്റെ പദ്ധതി, അതുകൊണ്ടാണ് (യിരെ. 48:33) വാക്യത്തിൽ ഇപ്രകാരം വായിക്കുന്നത്; “സന്തോഷവും ഉല്ലാസവും വിളഭൂമിയിൽ നിന്നും മോവാബ് ദേശത്തു നിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽ നിന്നു വീഞ്ഞു ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആർപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല..”
    അനേകരുടെ ജീവിതങ്ങളിൽ ചാടിവീണ്, അള്ളിപ്പിടിച്ചുകിടക്കുന്ന ഒരു ഒഴിയാബാധയാണ് ഈ സംഗതി. മുന്തിരിത്തോട്ടങ്ങളെ ശൂന്യമാക്കുക, കളപ്പുരകളെ ശൂന്യമാക്കുക, അതായത്; ജീവിതത്തെ ശൂന്യമാക്കുക, ബാങ്ക് ബാലൻസ് ശൂന്യമാക്കുക, ആരോഗ്യം ശൂന്യമാക്കുക, ബന്ധങ്ങളെ ശൂന്യമാക്കുക, പരസ്പരവിശ്വാസത്തെയും സ്നേഹത്തെയും ശൂന്യമാക്കുക, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണംവരെ ശൂന്യമാക്കുക (കുറയ്ക്കണമെന്ന) ലക്ഷ്യത്തോടെ ചിലരുടെമേൽ വീണിരിക്കുന്ന, ഈ ശൂന്യമാക്കുന്നവനെ ജീവിതത്തിൽ നിന്നും എന്നേക്കും പുറത്താക്കേണ്ടിയിരിക്കുന്നു.

മനുഷ്യൻ്റെമേൽ വീണിരിക്കുന്ന / വീഴാൻ സാധ്യതയുള്ള, തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില വിഷയങ്ങളെക്കുറിച്ചുള്ള, അവയിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നു സംബന്ധിച്ചുള്ള ഈ വചനധ്യാനം അടുത്തദിവസവും തുടരും...

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു ബ്രദർ (9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Our website: www.vachanamari. com

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”