ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നിൽക്കും

May-2023

ആ നാളുകളെ ജയിക്കാൻ ദൈവമക്കൾക്കു വേണ്ടത്, സ്തുതിയുടെയും സ്തോത്രത്തിന്റെയും അഭിഷേകമാണ്. യഹോവയുടെ നാമത്തെ കീർത്തിച്ചുകൊണ്ടിരിക്ക, അവിടുത്തെ നന്മകളെ ഓർത്ത് നന്ദി പറഞ്ഞുകൊണ്ടിരിക്ക, അവിടുത്തെ ഉപകാരങ്ങളെ സ്മരിച്ച് പാട്ടുകൾ പാടുക. ഇടവിടാതെ സ്തോത്ര യാഗങ്ങൾ അർപ്പിച്ചുകൊണ്ടിരിക്ക… അവിടുന്ന് നമ്മെ എഴുന്നേൽപ്പിച്ച് നിവർന്നു നിൽക്കുമാറാക്കും.


         സങ്കീർ. 20:7,8 "ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും. അവർ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നില്ക്കുന്നു."

      ഭക്തനായ ദാവീദ് രാജാവിനാൽ രചിക്കപ്പെട്ട ഈ സങ്കീർത്തന കാവ്യത്തിൽ, തങ്ങളുടെ കഷ്ടകാലത്തിൽ രക്ഷക്കായി ആഗ്രഹിക്കയും അതിന്നായി ശ്രമിക്കയും ചെയ്യുന്ന രണ്ടു കൂട്ടം ആളുകളുടെ വിവരണം രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ കഴിയും.
അവരിൽ ഒരു കൂട്ടർ, തങ്ങളുടെ രഥങ്ങളിലും കുതിരകളിലും ആശ്രയം വെച്ചിരിക്കുന്നവരാണ്, അവരുടെ അന്ത്യമോ, അവർ കുനിഞ്ഞു വീണുപോയി.
എന്നാൽ ദൈവത്തെ ആശ്രയം വെച്ചിരിക്കുന്ന കൂട്ടർ, എഴുന്നേറ്റു നിവർന്നു നിൽക്കുന്നു.

          കഷ്ടതയുടെ നാളുകൾ എല്ലാ മനുഷ്യർക്കും ഉണ്ട് എങ്കിലും, ആ നാളുകളെ അവർ എങ്ങനെ ജയിക്കും / കഴിക്കും എന്നുള്ളതാണ് പ്രധാനം. ജീവിതപ്രശ്നങ്ങൾ നേരിടുമ്പോൾ, രോഗബന്ധനത്താൽ വേദനിക്കുമ്പോൾ ചിലർ തങ്ങളുടെ ധനം കൊണ്ടും, ആൾബലം കൊണ്ടും, സമ്പത്തുകൊണ്ടും സ്വാധീനംകൊണ്ടും അവയെ ജയിക്കാമെന്ന് കരുതുന്നു.
         എന്നാൽ ആ നാളുകളെ ജയിക്കാൻ ദൈവമക്കൾക്കു വേണ്ടത്, സ്തുതിയുടെയും സ്തോത്രത്തിന്റെയും അഭിഷേകമാണ്. യഹോവയുടെ നാമത്തെ കീർത്തിച്ചുകൊണ്ടിരിക്ക, അവിടുത്തെ നന്മകളെ ഓർത്ത് നന്ദി പറഞ്ഞുകൊണ്ടിരിക്ക, അവിടുത്തെ ഉപകാരങ്ങളെ സ്മരിച്ച് പാട്ടുകൾ പാടുക. ഇടവിടാതെ സ്തോത്ര യാഗങ്ങൾ അർപ്പിച്ചുകൊണ്ടിരിക്ക…
അവിടുന്ന് നമ്മെ എഴുന്നേൽപ്പിച്ച് നിവർന്നു നിൽക്കുമാറാക്കും.

        ഈ സന്ദേശത്തോടുള്ള ബന്ധത്തിൽ അഞ്ചു വാക്യങ്ങൾ ദൈവാത്മാവ് എന്റെ ഹൃദയത്തിൽ തരുന്നത് ഞാൻ ഇവിടെ കുറിക്കുന്നു, വിശ്വാസത്തോടെ ഏറ്റെടുത്തുകൊൾക;

മത്തായി 8:15 “അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു"

മത്തായി 9:25 “അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.”

മത്തായി 17:7 “യേശു അടുത്തു ചെന്നു അവരെ തൊട്ടു: “എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.”

മർക്കൊസ് 2:11,12 “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു"

മർക്കൊസ് 3:3.. വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: “നടുവിൽ എഴുന്നേറ്റു നിൽക്ക” എന്നു പറഞ്ഞു.
.. ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.


ഒരിക്കൽക്കൂടെ ഇന്നത്തെ വാഗ്ദത്തവചനം ഞാൻ ആവർത്തിക്കട്ടെ, കഷ്ടതയുടെ നടുവിൽനിന്ന് അവിടുന്ന് നമ്മെ എഴുന്നേൽപ്പിച്ച് നിവർന്നു നിൽക്കുമാറാക്കും. ‘ആമേൻ’

ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ

Tags :
ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”